
മാഞ്ചസ്റ്റർ: ഇന്ത്യക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 311 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യയുടെ 358 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഇംഗ്ലണ്ട് 669 റൺസ് അടിച്ചുകൂട്ടി. ജോ റൂട്ടിന് (150) പുറമെ ബെൻ സ്റ്റോക്സും (198 പന്തിൽ 11 ഫോറും 3 സിക്സും സഹിതം സെഞ്ച്വറി) ഇന്ന് ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇന്ത്യക്ക് ഇരട്ട പ്രഹരം
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഇരട്ട പ്രഹരമേറ്റു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ, ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ എന്ന നിലയിലാണ്. യശസ്വി ജയ്സ്വാൾ (0), സായി സുദർശൻ (0) എന്നിവരാണ് പുറത്തായത്. കെ എൽ രാഹുൽ (1), ശുഭ്മാൻ ഗിൽ (0) എന്നിവർ ക്രീസിലുണ്ട്.
ആദ്യ ഓവറിലെ നാലാം പന്തിൽ ജയ്സ്വാൾ ഫസ്റ്റ് സ്ലിപ്പിൽ ജോ റൂട്ടിന്റെ കൈകളിലൊതുങ്ങി. തൊട്ടുപിന്നാലെ സായി സുദർശനും മടങ്ങി. ഇത്തവണ സെക്കൻഡ് സ്ലിപ്പിൽ ഹാരി ബ്രൂക്കിനാണ് ക്യാച്ച് നൽകിയത്.
ഇംഗ്ലണ്ട് ഇന്നിംഗ്സ്: 669 റൺസ്
നാലാം ദിനം ഏഴിന് 544 എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ന് 125 റൺസ് കൂടി കൂട്ടിച്ചേർത്തു. ലിയാം ഡോസണിന്റെ (26) വിക്കറ്റാണ് ഇന്ന് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ താരം ബൗൾഡായി.
തുടർന്ന് ബ്രൈഡൺ കാർസെയ്ക്കൊപ്പം (47) ചേർന്ന് ബെൻ സ്റ്റോക്സ് 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ സ്റ്റോക്സ് സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. ജഡേജയുടെ പന്തിൽ സായിക്ക് ക്യാച്ച് നൽകിയാണ് സ്റ്റോക്സ് മടങ്ങിയത്. കാർസെയുടെ ഇന്നിംഗ്സും ലീഡ് ഉയർത്താൻ സഹായിച്ചു. ജഡേജയാണ് കാർസെയെയും പുറത്താക്കിയത്. ജോഫ്ര ആർച്ചർ (2) പുറത്താകാതെ നിന്നു.
മൂന്നാം ദിനത്തിലെ പ്രകടനങ്ങൾ
മൂന്നാം ദിനം ആദ്യ സെഷനിൽ വിക്കറ്റൊന്നും വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. രണ്ടാം സെഷനിൽ പോപ്പിനെ പുറത്താക്കി വാഷിംഗ്ടൺ സുന്ദർ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. സ്ലിപ്പിൽ കെ എൽ രാഹുലിന് ക്യാച്ച് നൽകിയാണ് പോപ്പ് മടങ്ങിയത്. റൂട്ട് – പോപ്പ് സഖ്യം വിലപ്പെട്ട 135 റൺസ് കൂട്ടിച്ചേർത്തു. തുടർന്നെത്തിയ ഹാരി ബ്രൂക്കിന് (3) 12 പന്ത് മാത്രമായിരുന്നു ആയുസ്. സുന്ദറിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് ധ്രുവ് ജുറേൽ പുറത്താക്കുകയായിരുന്നു.
പിന്നാലെ ക്രീസിലൊത്തുചേർന്ന റൂട്ട് – സ്റ്റോക്സ് സഖ്യം ആദ്യ സെഷനിൽ വിക്കറ്റ് പോവാതെ കാത്തു. ഇരുവരും മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിനിടെ സ്റ്റോക്സ് റിട്ടയേർഡ് ഹർട്ടായി. തുടർന്ന് ജോ റൂട്ടിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ റൂട്ടിനെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ജെയ്മി സ്മിത്ത് (9), ക്രിസ് വോക്സ് (4) എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി.
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ്: 358 റൺസ്
രണ്ടാം ദിനം ബെൻ ഡക്കറ്റ് (94), സാക് ക്രൗളി (84) എന്നിവരും മടങ്ങിയിരുന്നു. രവീന്ദ്ര ജഡേജ, അൻഷുൽ കാംബോജ് എന്നിവർക്കായിരുന്നു വിക്കറ്റ്. നേരത്തെ, മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഓപ്പണിംഗ് വിക്കറ്റിൽ 166 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നേടാനായത്. പേസർമാർക്ക് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നതിനാൽ, രവീന്ദ്ര ജഡേജയെ പന്തേൽപ്പിക്കാനുള്ള ശുഭ്മാൻ ഗില്ലിന്റെ തീരുമാനം ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ക്രോളിയെ ജഡേജ സ്ലിപ്പിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. സെഞ്ച്വറിയിലേക്ക് കുതിച്ച ഡക്കറ്റിനെ അൻഷുൽ കാംബോജ് വിക്കറ്റിന് പിന്നിൽ പകരക്കാരൻ കീപ്പർ ധ്രുവ് ജുറേലിന്റെ കൈകളിലെത്തിച്ച് രണ്ടാം ദിനം ഇന്ത്യക്ക് ആശ്വാസം നൽകി.
രണ്ടാം ദിനം നാലിന് 264 എന്ന സ്കോറിൽ ക്രീസിലിറങ്ങിയ ഇന്ത്യ 94 റൺസ് കൂടി കൂട്ടിച്ചേർത്ത് രണ്ടാം സെഷനിൽ 358 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കാൽപ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്റെ (54) അർധസെഞ്ചുറിയുടെയും ഷാർദുൽ താക്കൂർ (41), വാഷിംഗ്ടൺ സുന്ദർ (27) എന്നിവരുടെ ചെറുത്തുനിൽപ്പിന്റെയും കരുത്തിലാണ് ഇന്ത്യ 358 റൺസിലെത്തിയത്.
രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ രവീന്ദ്ര ജഡേജയെ നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ന്യൂബോളെടുത്ത ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ആർച്ചറുടെ പന്തിൽ ജഡേജ രണ്ടാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ നാല് ഇന്നിംഗ്സിലും അർധസെഞ്ചുറി നേടിയ ജഡേജ 20 റൺസുമായാണ് മടങ്ങിയത്. 266-5 എന്ന നിലയിൽ പതറിയ ഇന്ത്യയെ ഷാർദുൽ താക്കൂറും വാഷിംഗ്ടൺ സുന്ദറും ചേർന്നാണ് 300 കടത്തിയത്. 61 റൺസ് നേടിയ സായി സുദർശനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (58), കെ എൽ രാഹുൽ (46) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.