
തിരുവനന്തപുരം: വിവാദപരമായ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പാലോട് രവി രാജിവെച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രാജ്യം സ്വീകരിച്ചതായി അറിയിച്ചു. ഈ വിഷയത്തിൽ, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാൽ വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.
വിവാദ ഫോൺ സംഭാഷണം
പാർട്ടി നിർദ്ദേശപ്രകാരമാണ് പാലോട് രവിയുടെ രാജിയെന്നാണ് സൂചന. ഒരു പ്രാദേശിക കോൺഗ്രസ് നേതാവുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും പാലോട് രവി ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു. നിയമസഭയിലും കോൺഗ്രസ് പിന്നോട്ട് പോകുമെന്നും, പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചതുപോലെ ബിജെപി കാശ് കൊടുത്ത് വോട്ട് പിടിക്കുമെന്നും രവി സംഭാഷണത്തിൽ സൂചിപ്പിച്ചു. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴുമെന്നും മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുമെന്നും, ഇതോടെ കോൺഗ്രസിന്റെ അധോഗതിയായിരിക്കുമെന്നും പാലോട് രവി പറഞ്ഞിരുന്നു.
പാലോട് രവിയുടെ വിശദീകരണം
ഈ പരാമർശങ്ങൾ വിവാദമായതോടെ പാലോട് രവി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കിൽ പരാജയമുണ്ടാകുമെന്ന താക്കീതാണ് താൻ നൽകിയതെന്നും, കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ അത് പാർട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ശബ്ദരേഖ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നില്ലെന്നും, സംഭവത്തിൽ നടപടിയുടെ കാര്യം പാർട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.