
ബെംഗളൂരുവിൽ ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിൽ നടന്നത് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകം. സ്വന്തം സഹോദരന്റെ മക്കളായ ഒമ്പത് വയസുകാരൻ മുഹമ്മദ് ഇഷാഖ്, ഏഴ് വയസുകാരൻ മുഹമ്മദ് ജുനൈദ് എന്നിവരെയാണ് അമ്മാവൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇവരുടെ അഞ്ച് വയസുകാരൻ സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വൈകീട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടികളുടെ പിതാവ് ചാന്ദ് പാഷയുടെ സഹോദരൻ കാസിം ആണ് ഈ കൊടുംക്രൂരത ചെയ്തത്. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മാതാപിതാക്കൾ ജോലിക്കും മുത്തശ്ശി പച്ചക്കറി വാങ്ങാനും പോയ സമയത്താണ് കാസിം ഈ കൃത്യം നടത്തിയത്. ഇരുമ്പ് വടികൊണ്ട് അടിച്ചും ഇഷ്ടികകൊണ്ട് തലയ്ക്ക് അടിച്ചും കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായതെന്ന് പോലീസ് അറിയിച്ചു. കാസിമിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്.
സംഭവത്തിന് ശേഷം പ്രതി കാസിം വീട്ടിൽത്തന്നെ തുടരുകയായിരുന്നു. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.